റിദ്വാന്‍ കുറിപ്പ് (#9888)

അല്ലയോ അത്യുന്നതമായ തൂലികേ, ദൈവികവസന്തകാലം ആഗതമായിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, സര്‍വ്വദയാമയന്‍റെ ഉത്സവം അതിവേഗം സമീപിച്ചുകൊണ്ടിരിക്കുന്നു. സൃഷ്ടിക്കപ്പെട്ട എല്ലാ വസ്തുക്കളും പുനര്‍ജനിക്കപ്പെടുകയും, നവമാക്കുകയും ചെയ്യത്തക്കവിധം മുഴുവന്‍ സൃഷ്ടിജാലങ്ങള്‍ക്കും മുമ്പില്‍ ദൈവനാമത്തെ നീ സ്വയം ഉണര്‍ത്തുകയും അതിയായി സ്തുതിക്കുകയും അവന്‍റെ സ്തുതി ആഘോഷിക്കുകയും ചെയ്യുക, സംസാരിക്കുക, നിന്‍റെ സമാധാനത്തെ തടയാതിരിക്കുക. സ്വര്‍ഗ്ഗങ്ങളുടെ സൃഷ്ടാവായ നിന്‍റെ പ്രഭുവിന്‍റെ നാമമാകുന്ന ആഭരണത്താല്‍ ദൈവനാമത്തിന്‍റെ സാമ്രാജ്യം എത്ര വിഭൂഷിതമായിട്ടുണ്ടോ അത്രമാത്രം പരമാനന്ദദായകമായ നമ്മുടെ നാമത്തിന്‍റെ ചക്രവാളത്തിനു മുകളില്‍ സ്വര്‍ഗീയാനുഭൂതിയുടെ പകല്‍ നക്ഷത്രം തിളങ്ങുന്നു. ഭൂമിയിലെ രാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ ഉയരുക. ഈ മഹിതമനാമത്തിന്‍റെ ശക്തിയെ നീ സ്വയം ആയുധമാക്കുക. കാലവിളംബംവരുത്തുന്നവരുടെ ഇടയില്‍പ്പെടാതിരിക്കുക. 
"അല്ലയോ ഭൂമി, നിനക്കുള്ള അനുഗ്രഹം മഹത്തരമാണ്. എന്തുകൊണ്ടെന്നാല്‍, നിന്നെ നിന്‍റെ  ദൈവത്തിന്‍റെ പാദപീഠമാക്കിയിരിക്കുന്നു. അവന്‍റെ ശക്തമായ സിംഹാസനത്തിന്‍റെ ഇരിപ്പിടമായി നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു" എന്നിങ്ങനെ അദൃശ്യലോകം ഉറക്കെ വിളിച്ചുപറഞ്ഞ ദിനമാണിത്. തേജസ്സിന്‍റെ സാമ്രാജ്യം ഇങ്ങനെ ഉദ്ഘോഷണം ചെയ്തൂ "എന്‍റെ ജീവിതം നിനക്കുവേണ്ടി ഒരു ത്യാഗമായിരുന്നുവെങ്കില്‍, എന്തുകൊണ്ടെന്നാല്‍ ഗതകാലത്തേയോ ഭാവികാലത്തേയോ ആയ എല്ലാ വസ്തുക്കളോടും വാഗ്ദാനം ചെയ്തിട്ടുള്ള അവന്‍റെ നാമത്തിന്‍റെ ശക്തിയാല്‍ സര്‍വ്വദയാമയന്‍റെ പ്രിയങ്കരന്‍ അവന്‍റെ പരമാധികാരത്തെ നിന്‍റെ മേല്‍സ്ഥാപിച്ചിട്ടുണ്ട്"......
ഏറ്റവും പ്രിയങ്കരന്‍ ആഗതനായിരിക്കുന്നു. അവന്‍റെ വലതു കരത്തില്‍ അവന്‍റെ നാമത്തിന്‍റെ മുദ്രവെയ്ക്കപ്പെട്ട വീഞ്ഞുണ്ട്. "അല്ലയോ ദൈവത്തിന്‍റെ അടയാളങ്ങള്‍ വെളിപ്പെടുത്തിയവനേ! അങ്ങയ്ക്കു സ്തുതിയായിരിക്കട്ടെ" എന്ന് ഉച്ചത്തില്‍ ഘോഷിച്ചുണ്‍കൊണ്ട് തനിക്കു മതിയാവോളം പാനം ചെയ്യുകയും അവനു നേര്‍ക്കു തിരിയുകയും ചെയ്യുന്ന മനുഷ്യന്‍ സന്തോഷവാനാകുന്നു. സര്‍വ്വശക്തന്‍റെ നീതിയാണെ! നിഗൂഢമാക്കപ്പെട്ട എല്ലാ വസ്തുക്കളും സത്യത്തിന്‍റെ ശക്തിയിലൂടെ പ്രത്യക്ഷമാക്കപ്പെട്ടിട്ടുണ്ട്. അവന്‍റെ കൃപയുടെ സൂചനയെന്ന നിലയില്‍ ദൈവത്തിന്‍റെ എല്ലാ ആനുകൂല്യങ്ങളും താഴോട്ടേക്കയക്കപ്പെട്ടിട്ടുണ്ട്. അനശ്വരജീവിതജലം അതിന്‍റെ പൂര്‍ണ്ണതയില്‍ മനുഷ്യര്‍ക്കു നീട്ടപ്പെട്ടിട്ടുണ്ട്. ഓരോകോപ്പയും ഏറ്റവും പ്രിയങ്കരന്‍റെ കരങ്ങളാല്‍ വഹിക്കപ്പെട്ടിട്ടുണ്ട്. അടുത്തേക്കു ചെല്ലൂ, കാലവിളംബംവരുത്താതിരിക്കൂ, അതൊരു ചെറിയ നിമിഷത്തിനു വേണ്ടിയാണെങ്കില്‍ണ്‍പ്പോലും...
ദിനങ്ങളില്‍ പൗരാണികനായവന്‍റെ നാവ് സംസാരിച്ച ദിനമായ, പരമമായ സംതൃപ്തിയുടെ ദിനത്തെ, ഓര്‍മ്മിക്കാന്‍ നീ ആഹ്വാനം ചെയ്യപ്പെട്ടതിനാലും, സര്‍വ്വദയാമയനായ അവന്‍റെ നാമത്തിന്‍റെ തേജസ്സിനെ മുഴുവന്‍ സൃഷ്ടിജാലങ്ങളുടെ മേലും അവന്‍ ചൊരിഞ്ഞ സ്ഥാനത്തേക്കു പോകുവാനായി തന്‍റെ വസതിയില്‍ നിന്ന് അവന്‍ പുറപ്പെട്ടതിനാലും അല്ലയോ ബഹായുടെ ജനങ്ങളേ, അധികരിച്ച സന്തോഷത്താല്‍ ആഹ്ലാദിക്കുക. ദൈവം നമുക്കുസാക്ഷി. ആ ദിനത്തിന്‍റെ നിഗൂഢരഹസ്യങ്ങള്‍ നാം വെളിപ്പെടുത്തിയിരുന്നുവെങ്കില്‍ സര്‍വ്വവിവേകിയും സര്‍വ്വജ്ഞനും സര്‍വ്വശക്തനും ആയ ദൈവത്താല്‍ സംരക്ഷിക്കപ്പെടുന്നവരൊഴികെ ഭൂമിയിലും സ്വര്‍ഗ്ഗത്തിലും വസിക്കുന്ന എല്ലാം മോഹാലസ്യപ്പെടുകയും മരിക്കുകയും ചെയ്യുമായിരുന്നു.
അവന്‍റെ തൂലികയ്ക്ക് കൂടുതലായി ചലിക്കാന്‍ കഴിയാത്ത വിധമാണ് അവന്‍റെ നിസ്സംശയമായ തെളിവുകളുടെ വെളിപ്പെടുത്തലുകാരനുമേല്‍, ദൈവവചനങ്ങളുടെ ലഹരിപിടിച്ച ഫലം ഉളവാക്കിയത്. ഈ വചനങ്ങളാല്‍ അവന്‍റെ കുറിപ്പ് അവന്‍ അവസാനിപ്പിക്കുന്നു. "അത്യുന്നതനും അതിശക്തനും അതിശ്രേഷ്ഠനും സര്‍വ്വജ്ഞാനിയുമായ ഞാനല്ലാതെ മറ്റൊരു ദൈവമില്ല."

-Bahá'u'lláh
-----------------------

